കഥയെഴുത്ത് | Kadhayezhuth
K. R. Meera₹218.00
ആരും എഴുതിയില്ലെങ്കിലും കഥ മനുഷ്യരില്‍ നിന്നു മനുഷ്യരിലേക്ക് അതിന്റെ യാത്ര തുടരും. അതിന്റെ ആനന്ദത്തിനു പകരം വയ്ക്കാന്‍ യാതൊന്നും മാനവരാശി കണ്ടെത്തിയിട്ടില്ല. പറയാന്‍ ഒരു കഥയും ഇല്ലാതായാല്‍ മനുഷ്യന് ദാരുണമായി മരിച്ചു പോകും. കഥയെഴുത്തുകാരി ആയിത്തീര്ന്നതില് ഒരു കഥയുണ്ട് എന്ന തോന്നലില്‍നിന്നാണ് ഈ പുസ്തകം. ഇതു കഥാകൃത്തിന്റെ പൂര്‍ണമായ ആത്മകഥയല്ല. പക്ഷേ, കഥയുമായി ബന്ധപ്പെട്ട കഥകളും കഥാപാത്രങ്ങളും സംഭവങ്ങളും ഇതിലുണ്ട്. എഴുതാന്‍ വെമ്പി നില്ക്കുന്ന ആരെങ്കിലും ഇതു വായിച്ച് എഴുതിത്തുടങ്ങുന്നെങ്കില്‍ ആകട്ടെ, ലോകം നിലനിലനില്‍ക്കാന്‍ പുതിയ പുതിയ കഥകള്‍ ആവശ്യമുണ്ട്.
For details regarding International shipping, you can contact us here or Whatsapp us @ 9400224468
Devika Remesh –
ആരാച്ചാർ എഴുതിയ കെ. ആർ മീരയെ അറിയുമോ? ഓർമ്മയുടെ ഞരമ്പ് എഴുതിയ മീരയെ? അറിയാത്തവർ ചുരുക്കം. എന്നാൽ സംസ്ഥാന തല പ്രസംഗമത്സരത്തിനും പെൻസിൽ ഡ്രോയിങ് മത്സരത്തിനും സമ്മാനം വാങ്ങിയ മീരയെയോ? ‘കോർമറാന്റ്’ എന്ന ഇംഗ്ലീഷ് കവിതയെഴുതിയ, ഒരിക്കലും എഴുതില്ലെന്നും കഥകൾ പ്രസിദ്ധീകരിക്കില്ലെന്നും ശപഥം ചെയ്ത, മാസികക്ക് അയച്ച കഥ തിരികെ വന്നതിൽ എഡിറ്ററോട് പ്രതിഷേധം അറിയിച്ച മീര. പി. യു. സി. എൽ പുരസ്കാരം ലഭിച്ച, മലയാള മനോരമയുടെ നൂറ്റിയെഴുവർഷത്തെ ചരിത്രത്തിൽ പത്രത്തിന്റെ എഡിറ്റോറിയലിൽ നിയമനം നേടിയ ആദ്യ വനിതയായ, തന്റെ കഥ ‘സർപ്പയജ്ഞം’ ആദ്യമായി മാതൃഭൂമി ആഴ്ച്ചപതിപ്പിൽ പ്രസിദ്ധീകരിച്ചപ്പോൾ താൻ അറിയാതെ അത് അയച്ചു കൊടുത്തതിന് ഭർത്താവിനോട് കയർക്കുന്ന, കിളിക്കൂട് എന്ന സീരിയലിന് തിരക്കഥ എഴുതിയ മീര.
അങ്ങനെ എല്ലാവർക്കും അറിയാത്ത പ്രിയ എഴുത്തുകാരിയുടെ ജീവിതത്തിലെ ചില ഓർമ്മകളും, എഴുതുവാൻ ആഗ്രഹിക്കുന്ന ഓരോരുത്തർക്കും പ്രചോദനവും അറിവും പകരുന്ന ഒരുപാട് കുറിപ്പുകളും കൊണ്ട് സമ്പുഷ്ടമായ, മനോഹരമായൊരു പുസ്തകമാണ് കെ. ആർ മീരയുടെ ‘കഥയെഴുത്ത്’. വളരെ ലളിതമായ ഭാഷയിൽ, ഓർമ്മകുറിപ്പിൽ പറയുന്ന പ്രായത്തിന്റെ അതെ പക്വതയിൽ, ചിലപ്പോഴൊക്കെ ‘ന്യൂ ജെൻ’ ഭാഷയിൽ, ചിലപ്പോഴൊക്കെ തന്നെ തന്നെ ട്രോളികൊണ്ടും, താൻ സാഹിത്യരംഗത്തേക്ക് കടന്നു വരാനുണ്ടായ കാരണങ്ങളും വഴികളും എഴുത്തുകാരി വിശദമാക്കുന്നു. തന്റെ ജീവിതത്തിലെ പല നല്ല ഓർമ്മകളും അതിൽ നിന്ന് പഠിച്ച പാഠങ്ങളും ഒരു അമ്മ മക്കൾക്ക് കഥ പറഞ്ഞു നൽകുന്ന രീതിയിൽ ഇവിടെ വിവരിക്കുന്നു.
ഒരു കഥയുടെ പ്രധാന ഭാഗം അല്ലെങ്കിൽ ആ കഥയിൽ അങ്ങനെ വരാൻ ഉള്ള കാരണം, ഏറ്റവും ഒടുവിലായി നമ്മൾ ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത് ചെവിടുപൊത്തി കിട്ടുന്ന അടിയായി, ഒരു മുന്നൊരുക്കങ്ങളും ഇല്ലാതെ പറഞ്ഞു, പിന്നെ അതിനെ തീരെ പരമാർശിക്കാതെ പോകുന്ന മീരയുടെ ശൈലി അവരുടെ കഥകളിലും നോവലിലും നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടെങ്കിൽ അത് അങ്ങനെ ചെയ്യുന്നതിന് പിന്നിലെ കാരണവും നിങ്ങൾക്ക് ഈ പുസ്തകത്തിൽ കാണാം.
‘ഓർമ്മയുടെ ഞരമ്പ്’ എന്ന കഥാസമാഹാരത്തിലെ ഏഴ് കഥകളുടെ പിന്നിലെ കഥകളും അതിലേക്ക് കഥാകാരി എങ്ങനെ എത്തിച്ചേർന്നുവെന്നതും ഓർമ്മകുറിപ്പുകളിലുണ്ട്. എത്ര മനോഹരമായ പുസ്തകവും ആകർഷകമായ രചനാശൈലിയും! ഇനി എഴുതാൻ വെമ്പി നിൽക്കുന്നവർ അല്ലെങ്കിൽ കൂടി ഈ പുസ്തകം വായിക്കാം. അത്ര മധുരതരമാണ് ഈ അനുഭവം.